കാന്‍ ചാനലിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ ഉദ്ഘാടനം മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്‍റെ കാക്കനാടുള്ള ലൊക്കേഷനില്‍വച്ചാണ് അനുഗ്രഹീതമായ തന്‍റെ കരങ്ങള്‍കൊണ്ട് കാനിനെ അദ്ദേഹം തൊട്ടനുഗ്രഹിച്ചത്.
ചടങ്ങിന് സാക്ഷികളായി സംവിധായകന്‍ ജീത്തു ജോസഫും ക്യാമറാമാന്‍ സതീഷ് കുറുപ്പും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കലുമടക്കമുള്ളവര്‍ ഉണ്ടായിരുന്നു.
കമ്പ്യൂട്ടറിന്‍റെ ഓപ്പണ്‍പേജില്‍ മോഹന്‍ലാല്‍ വിരലുകള്‍ അമര്‍ത്തുമ്പോള്‍ ആദ്യം തെളിഞ്ഞത് ദൃശ്യത്തില്‍ അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററായിരുന്നു. ആ പേജില്‍ അദ്ദേഹം വീണ്ടും ക്ലിക്ക് ചെയ്തതോടെ ദൃശ്യം 2 ന്‍റെ  അണിയറവിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തിയവരുടെ നീണ്ടനിരയായിരുന്നു.
സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍, അഭിനേതാക്കളായ മോഹന്‍ലാല്‍, സിദ്ധിക്ക്, മുരളി ഗോപി, ഗണേഷ്‌കുമാര്‍, ആശാശരത്ത്, ക്യാമറാമാന്‍ സതീഷ്‌കുറുപ്പ് എന്നിവരുടെ അഭിമുഖങ്ങളും അണിയറപ്രവര്‍ത്തകരുടെ ചിത്രങ്ങളും സമ്പന്നമാക്കി.
ഇതാദ്യമായിട്ടാണ് ഒരു ചിത്രത്തിന്‍റെ കാരക്ടര്‍ പോസ്റ്റര്‍ വെബ്‌സൈറ്റിലൂടെ പുറത്ത് വരുന്നത്.  പിന്നീട് കാന്‍ ചാനലിന്‍റെ വെബ്‌സൈറ്റ് പേജ് (www.canchannels.com) ലാലിന്‍റെ ഫേയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.
സിനിമയും ജ്യോതിഷവുമാണ് കാന്‍ ചാനല്‍ കൈകാര്യം ചെയ്യുന്ന മുഖ്യ വിഷയങ്ങളെങ്കിലും ആരോഗ്യം, സാങ്കേതികവിദ്യ, ആട്ടോമൊബൈല്‍, സംഗീതം, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളും ചാനല്‍ അപ്പപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നു.

താങ്കള്‍ ചെയ്ത സിനിമകളില്‍ രണ്ടാംഭാഗം ഉണ്ടാകണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച ചിത്രം ഏതാണ്?
നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് മൂന്ന് ഭാഗങ്ങള്‍വരെയുണ്ടായി. അതിലെ കഥാപാത്രങ്ങള്‍ക്ക് ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നു. കിരീടത്തിന്‍റെ രണ്ടാംഭാഗമായ ചെങ്കോലാകട്ടെ കുറേക്കൂടി കോംപ്ലിക്കേറ്റഡായിരുന്നു. വളരെ ഇമോഷണലായ ചിത്രവും. ദൃശ്യത്തെ സംബന്ധിച്ചിടത്തോളം അതിന്‍റെ രണ്ടാംഭാഗം എന്താണെന്നറിയാനുള്ള ആഗ്രഹം അത് കണ്ട എല്ലാ പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. ഞാന്‍ വിശ്വസിക്കുന്നത് രണ്ടാംഭാഗത്തിന് ഏറ്റവും സാധ്യതയുള്ള ചിത്രം ദൃശ്യമെന്നാണ്.
ചുമ്മാതൊരു സിനിമ ചെയ്യുകയല്ലല്ലോ. എല്ലാ സാധ്യതകളും പരിശോധിച്ചിട്ടാണ് അതിലേയ്ക്ക് എത്തുന്നത്. ദൃശ്യം ചൈനീസ് ഭാഷയിലേയ്ക്ക് റീമേക്ക് ചെയ്തപ്പോള്‍ അവിടെയും റിക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രമാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ അതിന് റീമേക്കുകളുണ്ടായി. അതിന് കാരണം ആ സബ്ജക്ടിന്‍റെ യൂണിവേഴ്‌സാലിറ്റിയാണ്. പിന്നെയും സാധ്യതകള്‍ തുറന്നുകിടക്കുന്നുവെന്ന് കണ്ടപ്പോഴാണ് രണ്ടാംഭാഗത്തിലേയ്ക്ക് എത്തുന്നത്.
ഒരു ക്രൈം നടന്നു. കേസന്വേഷിക്കുന്നത് കേരള പോലീസാണ്. അവരത് വെറുതെ വിടുകയില്ല. ഇനി എത്ര കാലം കഴിഞ്ഞാലും. ഇരുപത് വര്‍ഷത്തിനുശേഷവും കേസുകള്‍ തെളിയിച്ച ചരിത്രമുണ്ട് നമ്മുടെ സേനയ്ക്ക്. ദൃശ്യത്തിലേയ്ക്ക് വന്നാല്‍ കൊലപാതകം ചെയ്യപ്പെട്ട ആളുടെ ബോഡി ഇനിയും കണ്ടെത്തിയിട്ടില്ല. അത് കണ്ടെത്താതെ പോലീസ് പിന്തിരിയുമോ? ജോര്‍ജ്ജുകുട്ടിയും കുടുംബവും എങ്ങനെയായിരിക്കും അതിനെ അഭിമുഖീകരിക്കുക? ഇത്തരം സാധ്യതകളിലൂടെയാണ് ദൃശ്യം 2 കടന്നുപോകുന്നത്.
ഈ ലോക്ഡൗണ്‍ കാലത്ത് തീയേറ്ററുകളിലേയ്ക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാന്‍ പറ്റിയ ചിത്രവും ദൃശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു.
താങ്കളുടെ എണ്ണമറ്റ കഥാപാത്രങ്ങളില്‍നിന്ന് ജോര്‍ജ്ജുകുട്ടി ഏറ്റവും പ്രിയങ്കരനാകുന്നത് എങ്ങനെയൊക്കെയാണ്?
ഞാനല്ല, പ്രേക്ഷകരാണ് കഥാപാത്രങ്ങളോട് ഇഷ്ടം കൂടുന്നത്.
മാനസികമായി ഇഴയടുപ്പം ജോര്‍ജ്ജുകുട്ടിയോടുണ്ടോ എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കിയത്?
ഒരു സിനിമ ചെയ്യുമ്പോള്‍ അതിലെ എല്ലാ കഥാപാത്രങ്ങളോടും അറ്റാച്ച്‌മെന്റ് ഉണ്ടാകും. പാക്ക്അപ്പ് പറഞ്ഞുകഴിഞ്ഞാല്‍ എല്ലാ അടുപ്പങ്ങളും അതോടെ അവസാനിക്കും.
പിന്‍കുറുപ്പ്: നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ. മൂന്ന് ഭാഗങ്ങളുണ്ടായ ലാല്‍ചിത്രം ഇതാണ്. കിരീടം, ദേവാസുരം, ഇരുപതാംനൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് യഥാക്രമമുണ്ടായ രണ്ടാം ഭാഗങ്ങളാണ് ചെങ്കോലും രാവണപ്രഭുവും സാഗര്‍ എലിയാസ് ജാക്കി റീലോഡഡും. ദൃശ്യത്തിന്‍റെ രണ്ടാംഭാഗത്തിന്‍റെ ഷൂട്ടിംഗ് ദൃശ്യം 2 എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇനി വരാനിരിക്കുന്നത് ലൂസിഫറിന്‍റെ രണ്ടാംഭാഗമായ എമ്പുരാനാണ്. രണ്ടാംഭാഗം അല്ലെങ്കിലും ചില കഥാപാത്രങ്ങളുടെ പേരിലും സിനിമകളുടെ തുടര്‍ച്ചയുണ്ടായിട്ടുണ്ട്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്‌സ് എന്നീ ചിത്രങ്ങളില്‍ ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര് മേജര്‍ മഹാദേവനെന്നായിരുന്നു. മണിച്ചിത്രത്താഴിലെ ഡോ. സണ്ണി ജോസഫ് പിന്നീട് അതേ പേരില്‍ പ്രത്യക്ഷപ്പെട്ടത് പ്രിയന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലായിരുന്നു.
ജീത്തുവിന്‍റെ സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുന്നത് ഇതാദ്യമാണ്. അത് സംഭവിക്കാന്‍ കാരണമെന്തായിരുന്നു? ആരാണ് പ്രചോദനമായത്?
ദൃശ്യം ഇറങ്ങി കഴിഞ്ഞപ്പോള്‍തന്നെ പലരും എന്നോട് ചോദിച്ചിരുന്നു, ഇതിനൊരു രണ്ടാംഭാഗം ഉണ്ടാകുമോയെന്ന്. ഇല്ലെന്നായിരുന്നു മറുപടി. കാരണം രണ്ടാംഭാഗത്തിനുള്ള സാധ്യത ഞാനതില്‍ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുമില്ല. പിന്നീട് ദൃശ്യം പല ഭാഷകളിലേയ്ക്കും റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയില്‍ ആ സിനിമ നിര്‍മ്മിച്ചത് വയാകോം എന്ന കമ്പനിയാണ്. ഞാനാദ്യമായി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ദ ബോഡിയുടെ നിര്‍മ്മാതാക്കളും വയാകോമായിരുന്നു. രണ്ടാം പതിപ്പിന്‍റെ സാധ്യതകളെക്കുറിച്ച് അവരാണ് എന്നോട് ആദ്യമായി പറയുന്നത്. അതിന് കാരണവുമുണ്ട്. അവരോട് ആരൊക്കെയോ ദൃശ്യം 2-ാം ഭാഗത്തിന്‍റെ കഥയെക്കുറിച്ച് സംസാരിച്ചത്രെ. പിന്നീട് ആന്‍റണി പെരുമ്പാവൂരും ഇതേ ആവശ്യം എന്നോട് പറഞ്ഞിട്ടുണ്ട്. അടുത്തിടെ മാധ്യമങ്ങളും അത് ചര്‍ച്ച ചെയ്തിരുന്നു. അതിനുശേഷമാണ് അതിന്‍റെ സാധ്യതകള്‍ ഞാന്‍ അന്വേഷിച്ച്‌ തുടങ്ങിയത്. ദൃശ്യത്തിന് പിന്നാലെ സഞ്ചരിച്ചപ്പോള്‍ ഒരു ത്രെഡും കിട്ടി.
റാമിന്‍റെ (മോഹന്‍ലാലിനെ വച്ച് ജീത്തു ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം) കഥ പറയാന്‍ പോയപ്പോള്‍ ലാല്‍സാറിനോടും ആന്‍റണിയോടും ഈ തോട്ട് കൂടി പറഞ്ഞു. രണ്ടുപേര്‍ക്കും ഇഷ്ടമായി. അപ്പോഴും അവരോട് പറഞ്ഞത്, ഞാനൊന്ന് എഴുതിനോക്കട്ടെ. വ്യക്തമായ ഒരു ഡ്രാഫ്റ്റ് ഉണ്ടായിട്ടില്ലെങ്കില്‍ ഉപേക്ഷിക്കുമെന്നുതന്നെയാണ്. അങ്ങനെ റാമിന്‍റെ വര്‍ക്കുകളിലേയ്ക്ക് കടക്കുന്നു. റാമിന്‍റെ തിരക്കഥ എഴുതി കഴിഞ്ഞതിനു പിന്നാലെ എനിക്ക് കുറച്ചുകൂടി സമയം കിട്ടി. വീണ്ടും ദൃശ്യത്തിനു പിറകെ പോയി. ആ സമയത്താണ് കുറേ നല്ല സീക്വന്‍സുകളും കഥയ്ക്ക് സംഭവിക്കാവുന്ന ചില വഴിത്തിരിവുകളുമൊക്കെ ഉണ്ടാകുന്നത്. അതും ഞാന്‍ ലാല്‍സാറിനോട് പറഞ്ഞു. കൂടുതല്‍ നന്നായിട്ടുണ്ട്, എഴുതിക്കൊള്ളാനാണ് ലാല്‍സാര്‍ പറഞ്ഞത്. റാം പൂര്‍ത്തിയാക്കിയശേഷം ദൃശ്യം 2 എഴുതാമെന്നാണ് വിചാരിച്ചിരുന്നത്. അപ്പോഴാണ് ലോക്ഡൗണിന്‍റെ കടന്നുവരവ്. ആ സമയത്ത് ദൃശ്യത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കി. അത് ലാല്‍സാറിന് വായിക്കാന്‍ കൊടുക്കുന്നതിനുമുമ്പ് ഞാന്‍ പതിവായി അഭിപ്രായങ്ങള്‍ തേടുന്ന ചിലരുണ്ട്. അവരോട് പറഞ്ഞു. ഒരു നല്ല കഥയും സിനിമയും ഉണ്ടെന്ന് ആദ്യമായി പറഞ്ഞത് അവരാണ്. അങ്ങനെയാണ് ദൃശ്യം 2 ലേക്ക് ഞാന്‍ എത്തുന്നത്.
ദൃശ്യത്തിന്‍റെ ആദ്യഭാഗത്തുനിന്ന് രണ്ടാംഭാഗം വ്യത്യാസപ്പെടുന്നത് ഏതൊക്കെ തരത്തിലാണ്?
കഥാപരമായി ദൃശ്യത്തിന്‍റെ തുടര്‍ച്ച തന്നെയാണ് അതിന്‍റെ രണ്ടാംഭാഗവും. ദൃശ്യത്തിന്‍റെ ആദ്യഭാഗത്ത് ഒരു ക്രൈം നടക്കുന്നുണ്ട്. രണ്ടാംഭാഗത്ത് ക്രൈം ഒന്നുമില്ല. ദൃശ്യത്തിന്‍റെ ടെയില്‍എന്‍ഡില്‍ ആളുകള്‍ സിനിമ കണ്ടിട്ട് എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴാണ് ഭയങ്കരമായ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്. അത്തരം ട്വിസ്റ്റുകളും രണ്ടാംഭാഗത്ത് ഇല്ല. പകരം ആറ് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും അവസ്ഥയും അവര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളും ആ നാടിന്‍റെ പശ്ചാത്തലവുമൊക്കെ ചേര്‍ത്തുവച്ചാണ് ദൃശ്യം 2 ഒരുങ്ങുന്നത്.

Posted by Canchannelmedia on Sunday, September 27, 2020

തിരക്കഥയെഴുതാന്‍ കൂടുതല്‍ സമയമെടുത്തത് ദൃശ്യത്തിന്‍റെ ആദ്യഭാഗത്തിനോ രണ്ടാംഭാഗത്തിനോ?
ഒറ്റയടിക്ക് എഴുതുന്ന ശീലം എനിക്കില്ല. അക്കാര്യത്തില്‍ മടിയുള്ള ഒരാളാണ്. ഏതാണ്ട് ഒന്നര മാസത്തോളം എടുത്താണ് രണ്ട് തിരക്കഥകളും പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ദൃശ്യത്തിന്‍റെ കഥയുടെ തോട്ട് വര്‍ഷങ്ങള്‍ക്കുമുമ്പേ എന്‍റെ മനസ്സിലുള്ളതാണ്. ഞാന്‍ സിനിമയില്‍ എത്തുന്നതിനുംമുമ്പേ. 2007 ലാണ് ഞാന്‍ ആദ്യം സിനിമ ചെയ്യുന്നത്. ദൃശ്യത്തിന്‍റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കുന്നത് 2010 ലും. അതുപോലെയാണ് ദൃശ്യം 2 ന്‍റെ  കാര്യത്തിലും സംഭവിച്ചത്. വയാകോം കമ്പനി ദൃശ്യത്തിനൊരു രണ്ടാംഭാഗം എഴുതണമെന്ന് പറയുന്നത് 2015 ലാണ്. എന്നാല്‍ അത് എഴുതി പൂര്‍ത്തിയാക്കിയത് 2020 ലും.
ശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ഏറ്റവും മികച്ച മൂന്ന് സിനിമകളില്‍ ഒന്നായിരിക്കുമോ ദൃശ്യം?
അതില്‍ സംശയമെന്തിരിക്കുന്നു.
മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജ്കുട്ടി എന്ന കഥാപാത്രമോ?
ലാല്‍സാര്‍ ചെയ്തുവച്ച അനവധി മികച്ച കഥാപാത്രങ്ങള്‍ എന്‍റെ മനസ്സിലുണ്ട്. എനിക്ക് ഏറെ ഇഷ്ടവും ആദരവുമുള്ള കഥാപാത്രങ്ങള്‍. അവയില്‍ ഒന്നുതന്നെയാണ് ജോര്‍ജ്ജുകുട്ടിയും.
ദൃശ്യത്തിന്‍റെ ആദ്യഭാഗം ആരംഭിക്കുന്നത് ആന്‍റണി പെരുമ്പാവൂര്‍ എന്ന നടനില്‍നിന്നാണ്. രണ്ടാംഭാഗത്തും താങ്കള്‍ ഉണ്ടാകുമോ?
ഇത്തവണ എന്‍റെ ഭാഗം കൂടുതല്‍ ഉണ്ടാകുമെന്നും അത് ചെയ്യാമോ എന്നും ജീത്തു അന്വേഷിച്ചിരുന്നു. കഴിയില്ലെന്നായിരുന്നു എന്‍റെ മറുപടി. എപ്പോഴത്തേയുംപോലെ വന്നുപോകാനാണ് എനിക്കിഷ്ടം. പിന്നീട് ആ രീതിയില്‍ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവാം. അതെന്താണെന്ന് ഇപ്പോഴും അറിയില്ല.
അങ്ങനെയൊരു കഥാപാത്രം വേണ്ടെന്നുവച്ചത് എന്തുകൊണ്ടാണ്?
അതെന്‍റെ  പ്രൊഫഷനല്ലല്ലോ. പലപ്പോഴും ലാല്‍സാറിന്‍റെ ഇഷ്ടവും ഞാന്‍ അഭിനയിക്കുന്നതിന് കാരണമായിരുന്നിട്ടുണ്ട്. വെറുതെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ലാല്‍സാര്‍ പറയും ‘ആന്‍റണി ഈ സിനിമയില്‍ അഭിനയിക്കുന്നില്ലേ?’ ചെയ്യാം സാര്‍ അതായിരിക്കും എന്‍റെ മറുപടി. അങ്ങനെ മുഖം കാണിക്കേണ്ടിവന്നിട്ടുള്ള സിനിമകളും എന്‍റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.
ന്‍റണി പെരുമ്പാവൂരിനോളം മറ്റൊരു ഹാര്‍ഡ്‌കോര്‍ ലാല്‍ഫാന്‍ ഇല്ലാത്തതുകൊണ്ട് ചോദിക്കുകയാണ്, ദൃശ്യത്തില്‍ കലാഭവന്‍ ഷാജോണ്‍ (കോണ്‍സ്റ്റബിള്‍ സഹദേവന്‍) മോഹന്‍ലാലിനെ മര്‍ദ്ദിക്കുന്ന ഒരു രംഗമുണ്ട്. അങ്ങനെ ഒരു രംഗത്തെക്കുറിച്ച് താങ്കള്‍ക്ക് എതിരഭിപ്രായം ഉണ്ടായിരുന്നോ?
കഥയും കഥാസന്ദര്‍ഭവുമായി ബന്ധപ്പെട്ട് അങ്ങനെയൊരു സീന്‍ വന്നതില്‍ എനിക്ക് അനിഷ്ടങ്ങളൊന്നുമില്ല. പക്ഷേ ലാല്‍സാറെന്ന നടനെ അത്രയധികം സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ എന്‍റെ ഹീറോ അങ്ങനെയായിരിക്കാന്‍ പാടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിയോജിപ്പ് കഥ പറയുന്ന സന്ദര്‍ഭത്തില്‍ ജീത്തുവിനോടും തുറന്നു പറഞ്ഞിരുന്നു. ഇനിയൊരുപക്ഷേ എന്‍റെ സമ്മര്‍ദ്ദമുണ്ടായതുകൊണ്ടാവാം ആ സീന്‍ അങ്ങനെയെങ്കിലും ആയിത്തീര്‍ന്നത്. അല്ലായിരുന്നുവെങ്കില്‍ ഇതിനേക്കാളും ഭീകരമായിരുന്നിരിക്കണം ആ സീക്വന്‍സുകള്‍.
ഇതിന് ഞാന്‍ പ്രതികാരം വീട്ടിയത് ഒപ്പം എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമയിലും സമാനമായ ഒരു രംഗമുണ്ടായപ്പോള്‍ ഞാന്‍ പ്രിയന്‍സാറിനോട് പറഞ്ഞു. ദൃശ്യത്തില്‍ ലാല്‍സാറിനെ ഒരുപാട് ഉപദ്രവിക്കുന്ന ആളല്ലേ ഷാജോണ്‍. ഇതിനകത്ത് ലാല്‍സാറിനെക്കൊണ്ട് തിരിച്ച് തല്ലിച്ചാലോ. എന്‍റെ നിര്‍ദ്ദേശത്തോട് പ്രിയന്‍സാറും യോജിച്ചു. അങ്ങനെയാണ് അന്ധനായ ജയരാമന്‍ പോലീസ് ഓഫീസറായ മധുവിനെ തല്ലുന്ന രംഗങ്ങള്‍ അതിലുണ്ടായത്. ദൃശ്യവുമായി അതിനെ റിലേറ്റ് ചെയ്യാന്‍ പ്രേക്ഷകര്‍ക്കും വേഗത്തില്‍ കഴിഞ്ഞു.

 

Posted by Canchannelmedia on Sunday, September 27, 2020

ദൃശ്യം ആദ്യഭാഗത്തിന്‍റെയും രണ്ടാം ഭാഗത്തിന്‍റെയും തിരക്കഥ കേട്ട ആളാണ് താങ്കള്‍. ഇതില്‍ ഏതാണ് ഏറ്റവും നന്നായതെന്ന് തോന്നിയത്?
ദൃശ്യത്തിന്‍റെ കഥ ആദ്യം കേട്ടത് ഞാനാണ്. കഥ കേട്ടപ്പോള്‍തന്നെ ജീത്തുവിനോട് പറഞ്ഞത് ലാല്‍സാറിനോട് ഞാന്‍ കഥ പറയാമെന്നാണ്. അതിനര്‍ത്ഥം അത്ര ആഴത്തില്‍ ആ കഥ എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നാണ്. അപ്പോള്‍പോലും എനിക്ക് സംശയങ്ങളും ആശങ്കകളും ഉള്ള ഭാഗങ്ങള്‍ അതിനകത്ത് ഉണ്ടായിരുന്നു. അതിനെല്ലാം എന്നെ പിടിച്ചിരുത്തി മറുപടി തന്ന ആളാണ് ജീത്തു.
അതുപോലെ ദൃശ്യം 2 ന്‍റെ കഥയും ആദ്യം മുതല്‍ കേള്‍ക്കുന്ന ഒരാളാണ്. അതിനൊരു രണ്ടാംഭാഗം ഉണ്ടാകണമെന്ന് ജീത്തുവിനോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്‍റെ കഥ ഇങ്ങനെയായാലോ എന്ന് നിര്‍ദ്ദേശിക്കുകപോലും ചെയ്തിട്ടുണ്ട്. ഞാനെന്നല്ല ദൃശ്യം കണ്ടവരെല്ലാം അതിന്‍റെ തുടര്‍ച്ചയെക്കുറിച്ച് ചിന്തിക്കാതിരിക്കില്ല. പക്ഷേ ഞാനോ നിങ്ങളോ ചിന്തിക്കുന്നതുപോലെ ഒരു സിനിമയല്ല ദൃശ്യം 2. ഞങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിലേക്കുതന്നെ അതുയര്‍ന്നാല്‍ ദൃശ്യം 2 ഉം മറ്റൊരു മികച്ച ദൃശ്യാനുഭവമാകും.
ലാല്‍സാറിനും ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് ദൃശ്യം. ലോക്ക്ഡൗണ്‍ സമയത്ത് ആദ്യം തുടങ്ങേണ്ടത് അതിന്‍റെ രണ്ടാംഭാഗമായിരിക്കണമെന്ന് ആഗ്രഹിച്ചത് ലാല്‍സാറാണ്.
തീയേറ്റര്‍ പ്രദര്‍ശനത്തിനാണോ ദൃശ്യം 2 തയ്യാറെടുക്കുന്നത്?
തീര്‍ച്ചയായും.
അങ്ങനെയാണെങ്കില്‍ എന്ന് റിലീസ് ചെയ്യും?
ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനാണ്. കാര്യങ്ങള്‍ നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ ശുഭകരമായി അവസാനിച്ചാല്‍ ജനുവരി 26 ന് ദൃശ്യം 2 തീയേറ്ററുകളില്‍ എത്തും.
ദൃശ്യം ആദ്യഭാഗത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങാന്‍ ദിവസങ്ങളുള്ളപ്പോഴാണ് ജീത്തു എന്നെ വിളിക്കുന്നതും പ്രഭാകര്‍ എന്ന കഥാപാത്രത്തെക്കുറിച്ച് പറയുന്നതും. എനിക്ക് മുമ്പേ മറ്റു രണ്ട് നടന്മാരെത്തേടി ആ കഥാപാത്രം ചെന്നതാണെങ്കിലും എന്തോ കാരണങ്ങള്‍കൊണ്ട് അവരൊഴിവായപ്പോള്‍ ഒരു നിയോഗംപോലെ അതെന്നിലേയ്ക്ക് വരികയായിരുന്നു.
കഥ പറയുന്നതിനുമുമ്പ് കഥാപാത്രത്തെക്കുറിച്ച് ജീത്തു ചില സൂചനകള്‍ നല്‍കിയിരുന്നു.
സിനിമയിലെ 99 ശതമാനം സീനിലും എന്‍റെ കഥാപാത്രം വെറുതെ നില്‍ക്കുകയാണെന്നും എന്നാല്‍ അവസാനഭാഗത്ത് ലാലിനോടിനൊപ്പമുള്ള സംഭാഷണരംഗമുണ്ടെന്നും അത് ഞാന്‍തന്നെ പറയണമെന്നുമായിരുന്നു ജീത്തു പറഞ്ഞതിന്‍റെ  ചുരുക്കം.
പിന്നീട് കഥ പറഞ്ഞപ്പോള്‍ ജീത്തു പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ലെന്ന് എനിക്ക് തോന്നി. കാരണം പ്രഭാകര്‍ എന്ന കഥാപാത്രം എവിടെയും വെറുതെ നില്‍ക്കുന്ന ആളല്ല. പലതരം വികാരവിക്ഷോഭങ്ങളിലൂടെ അയാള്‍ കടന്നുപോകുന്നുണ്ട്. തന്‍റെ മകനെ കാണാതായതിന്‍റെ വേദന മാത്രമല്ല അവന്‍ കുഴപ്പക്കാരനാണെന്നറിയുമ്പോഴുള്ള ടെന്‍ഷനുമുണ്ട്. ഒരു ഘട്ടത്തില്‍ ജോര്‍ജ്ജുകുട്ടിയെയും കുടുംബത്തേയും ശിക്ഷിക്കുന്നത് തെറ്റാണെന്നുകൂടി പറയുന്ന നന്മയുള്ള കഥാപാത്രം. എനിക്ക് കരിയര്‍ബ്രേക്ക് തന്ന കഥാപാത്രങ്ങളില്‍ ഒന്നുകൂടിയാണ്.
ആ കഥാപാത്രത്തിന്‍റെ പ്രകടനത്തെ മുന്‍നിര്‍ത്തി മികച്ച രണ്ടാമത്തെ നടനുള്ള ഏഷ്യനെറ്റ് അവാര്‍ഡ് വാങ്ങാന്‍ വന്ന വേദിയില്‍ വിശിഷ്ടാഥിതിയായി കമലഹാസനുമുണ്ടായിരുന്നു. അന്നദ്ദേഹം എന്നെ അടുത്ത് വിളിച്ച് ആ കഥാപാത്രത്തെപ്പറ്റി പ്രശംസയോടെ സംസാരിച്ചു. ഞാനദ്ദേഹത്തിന്‍റെ ചെവിയില്‍ എന്‍റെ ചുണ്ട് ചേര്‍ത്തുവച്ചുകൊണ്ട് പറഞ്ഞത്,  ഇനിയെനിക്ക് മരിച്ചാലും കുഴപ്പമില്ലെന്നാണ്. കാരണം ഇതിനെക്കാള്‍ മികച്ചൊരു അവാര്‍ഡ് എനിക്ക് കിട്ടാനില്ല.
ഈ ലോക്ഡൗണ്‍ സമയത്തിന് മുമ്പ് വരെയും ദൃശ്യത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല. ഇടയ്ക്കിടെ ജീത്തു എന്നെ വിളിക്കാറുണ്ട്. അങ്ങനെയൊരു ദിവസം വിളിച്ച കൂട്ടത്തില്‍ ലിന്‍ഡയ്ക്ക് (ജീത്തുവിന്‍റെ  ഭാര്യ) എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജീത്തു ഫോണ്‍ കൈമാറി. എന്തോ കാര്യം പറയാന്‍ ലിന്‍ഡ വിളിച്ചതാണെങ്കിലും സംസാരമദ്ധ്യേ ജീത്തു ദൃശ്യം 2 എഴുതിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. അപ്പോഴാണ് ഞാനാക്കാര്യം അറിയുന്നതുതന്നെ. പിന്നീട് ജീത്തു എന്നോട് ഫോണില്‍ കഥ പറഞ്ഞു. അത് കേട്ടപ്പോള്‍തന്നെ ഞാന്‍ എക്‌സൈറ്റഡായി. ദൃശ്യത്തിന്‍റെ ആദ്യ ഭാഗത്തേക്കാളും നാലിരട്ടി പ്രതീക്ഷയോടെയാണ് ആ സിനിമയെയും എന്‍റെ കഥാപാത്രത്തെയും കാണുന്നത്.
ദൃശ്യത്തിലേയ്ക്ക് എന്നെ ആദ്യം ക്ഷണിക്കുന്നത് ലാല്‍സാറാണ്. ഒരു ദിവസം അദ്ദേഹം വിളിച്ചിട്ട് എന്നോട് പറഞ്ഞു.
‘ജീത്തു വിളിക്കും. കഥ കേട്ടുനോക്കൂ. ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കൂ എന്ന്.’
കുങ്കുമപ്പൂവ് എന്ന സീരിയലില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അതിനുമുമ്പ് രവിയേട്ടന്‍റെ(മേജര്‍ രവി) കര്‍മ്മയോദ്ധ എന്ന സിനിമയില്‍ ലാല്‍സാറിന്‍റെ ഭാര്യയായി അഭിനയിച്ചിട്ടുണ്ട്. ഈ രണ്ട് കാരണങ്ങളാവാം എന്നെ ദൃശ്യത്തിലേക്ക് വിളിക്കാന്‍ ഇടയാക്കിയതെന്ന് വിശ്വസിക്കുന്നു.
തൊട്ടുപിറകെ ജീത്തുസാര്‍ വിളിച്ചു. സത്യത്തില്‍ എനിക്ക് പേടിയായിരുന്നു. അതിനേക്കാള്‍ സര്‍പ്രൈസും. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ പേടി കൂടിയതേയുള്ളൂ. ശക്തമായ ഒരു പോലീസ് ഓഫീസറുടെ വേഷം. ഇന്നും പോലീസിനെ കണ്ടാല്‍ പേടിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെയൊരു വേഷത്തിലേയ്ക്ക് എന്നെ പരിഗണിക്കാന്‍ അവര്‍ക്കെങ്ങനെ ധൈര്യം വന്നുവെന്നാണ് ഞാന്‍ ആലോചിച്ചത്.
ആദ്യദിവസം നെഞ്ചിടിപ്പോടെയാണ് സെറ്റിലേക്ക് കയറിച്ചെന്നത്. ലാല്‍സാറും സിദ്ധിക്കയുമൊക്കെയുണ്ട്. അവരോടൊപ്പം അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ അവര്‍ നല്‍കിയ സപ്പോര്‍ട്ടുണ്ടല്ലോ, അതൊന്ന് മതിയായിരുന്നു എനിക്ക് കാരക്ടറിലേയ്ക്ക് വളരാന്‍.
‘നിങ്ങള്‍ ഒരു പോലീസ് ഓഫീസറും ഞാനൊരു കള്ളനുമാണെന്ന ധാരണ എപ്പോഴുമുണ്ടാകണമെന്ന്’ ലാല്‍സാര്‍ പറയുമായിരുന്നു.
ഗീതാപ്രഭാകര്‍ എന്ന പോലീസ് ഓഫീസറില്‍നിന്നാണ് എന്‍റെ കരിയര്‍തന്നെ വഴിമാറിപ്പോകുന്നത്. പിന്നീട് ദൃശ്യത്തിന്‍റെ തമിഴ്പതിപ്പിലും കന്നഡപതിപ്പിലും അഭിനയിച്ചു. തമിഴില്‍ കമല്‍സാറും ഗൗതമി മാമുമായിരുന്നു. കന്നഡചിത്രം സംവിധാനം ചെയ്തത് വാസുസാറായിരുന്നു. തമിഴ്‌സിനിമയുടെ സംവിധായകന്‍ ജീത്തുസാറായതുകൊണ്ട് അവിടെ അപരിചിതത്വങ്ങളൊന്നും തോന്നിയില്ല. പഴയ ടീം മുഴുവനും അവിടെ ഉണ്ടായിരുന്നു. തെലുങ്കു പതിപ്പിലേയ്ക്കും വിളിച്ചിരുന്നതാണ്. കന്നഡ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമായതുകൊണ്ട് തെലുങ്ക് കമ്മിറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
.
ഗീതാപ്രഭാകറിന്‍റെ ചുവടുപറ്റി പിന്നീട് എന്നെത്തേടി വന്നത് ഏറെയും പോലീസ് വേഷങ്ങളായിരുന്നു. പക്ഷേ ഒന്നും ഞാന്‍ സ്വീകരിച്ചില്ല. എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. പിന്നെ ആകെ ചെയ്ത ഐ.പി.എസ് വേഷം തെലുങ്കിലെ ബാഗമതിയായിരുന്നു. ഐ.പി.എസ്. ആയിരുന്നെങ്കിലും ഞാനതില്‍ സി.ബി.ഐ ഉദ്യോഗസ്ഥയായിരുന്നു.
ദൃശ്യം തന്ന മറ്റൊരു സൗഭാഗ്യമായിരുന്നു വര്‍ഷം. അതില്‍ മമ്മൂക്കയോടൊപ്പമാണ് അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ചത്.
ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വീണ്ടും ദൃശ്യത്തിലേയ്ക്ക് എത്തുകയാണ്. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോയത്. എങ്കിലും കഥാപാത്രത്തില്‍നിന്ന് വിട്ടുപോകാന്‍ പ്രേക്ഷകര്‍ സമ്മതിച്ചില്ല. ഇന്നും അനേകം ട്രോളുകള്‍ ദൃശ്യത്തെ ബന്ധപ്പെടുത്തി ഉണ്ടാകാറുണ്ട്. ആ ട്രോളുകളിലൊക്കെ ഗീതാപ്രഭാകറുമുണ്ടാകും. അതുകൊണ്ട് ആ കഥാപാത്രത്തില്‍നിന്ന് അന്യമാണെന്ന് എനിക്കും തോന്നിയിട്ടില്ല. ദൃശ്യത്തിന്‍റെ സെറ്റിലേയ്ക്ക് വീണ്ടും കടന്നുവന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പടിയിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥികള്‍ വീണ്ടും കണ്ടുമുട്ടിയ അനുഭവമായിരുന്നു എനിക്ക്.
ഒന്ന് ചിരിക്കുകപോലും ചെയ്യാത്ത പോലീസ് ഓഫീസറാണ് ദൃശ്യത്തിലെ ഗീതാപ്രഭാകര്‍. ദേഷ്യമാണ് മുഖത്ത് എപ്പോഴും. മകനെ കാണാതായതിന്‍റെ സങ്കടം ഉള്ളിലൊതുക്കിയാണ് പെരുമാറുന്നത്. അപ്പോഴും അവന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ദൃശ്യം 2 ല്‍ അതുപോലുമില്ല. ഒരു മകനെ നഷ്ടപ്പെട്ട അമ്മ കൂടിയാണ് ഞാന്‍. അവരുടെ സ്‌ട്രെസ്സ് എത്രമാത്രമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.
ദൃശ്യത്തിന്‍റെ ആദ്യഭാഗം കണ്ടിരിക്കുമല്ലോ. തിരക്കഥക്കൃത്ത് എന്ന നിലയില്‍ ആ സിനിമയെ താങ്കളെങ്ങനെയാണ് വിലയിരുത്തുന്നത്?
സര്‍പ്രൈസിംഗ് ഫിലിമായിരുന്നു. രസമുള്ള തോട്ടാണ് അതിന്‍റെ മറ്റൊരു കൗതുകം. തിരക്കഥക്കൃത്ത് എന്ന നിലയിലും ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയിലും അതിന്‍റെ രണ്ടാം ഭാഗം എങ്ങനെയായിരിക്കുമെന്നറിയാനുള്ള കൗതുകമുണ്ടായിരുന്നു. ആ കഥ കേള്‍ക്കുന്നതുവരെയും.
ആദ്യഭാഗം കണ്ടുകഴിഞ്ഞപ്പോള്‍ അതിലെ ഏതെങ്കിലും കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടോ?
ഞാന്‍ ഒരിക്കലും അങ്ങനെ ആലോചിക്കാറില്ല. എനിക്ക് ഓഫര്‍ ചെയ്യുന്ന കഥാപാത്രം ഇന്ററസ്റ്റിംഗാണെങ്കില്‍മാത്രം അത് ചെയ്യും. ആ കഥാപാത്രത്തെ എങ്ങനെ നന്നായി അവതരിപ്പിക്കാമെന്നുമാത്രമേ ഞാന്‍ ചിന്തിക്കാറുള്ളൂ. ദൃശ്യം 2 ല്‍ എനിക്ക് ലഭിച്ചിരിക്കുന്ന കഥാപാത്രവും അത്തരത്തിലൊന്നാണ്.
കോവിഡ് വ്യാപനം ഏറ്റവും ശക്തമായിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ദൃശ്യം 2 ന്‍റെ ഷൂട്ടിംഗ് തുടങ്ങിയത്. അതുവഴി കുറേപേര്‍ക്ക് തൊഴില്‍സാഹചര്യം ഒരുങ്ങിയതില്‍ എനിക്ക് സന്തോഷമുണ്ട്. അതിനേക്കാള്‍ സന്തോഷം ലോകം മുഴുവനും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ലാലേട്ടന്‍ ചിത്രങ്ങളില്‍ ഭാഗമാകാന്‍ കഴിഞ്ഞതിലാണ്. ആദ്യത്തേത് മരയ്ക്കാറും രണ്ടാമത്തേത് ദൃശ്യവും.
ആന്‍റണി വിളിച്ചാണ് എനിക്കിതിലൊരു വേഷം ഉണ്ടെന്ന് പറയുന്നത്. എനിക്ക് നല്‍കിയതാകട്ടെ വളരെ പ്രാധാന്യമുള്ള വേഷവും.
ജീത്തു ഒരു ബ്രില്യന്‍റ് ഫിലിംമേക്കറാണ്. തനിക്ക് ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഒരാള്‍. അതാണ് അഭിനേതാക്കളില്‍നിന്ന് അദ്ദേഹം ചോദിച്ച് വാങ്ങുന്നത്. അത് കിട്ടുന്നതുവരെ ക്ഷമയോടെ റീടേക്കുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ഇത്രയും മികച്ചതാകുന്നതിന് മറ്റ് കാരണങ്ങള്‍ തേടിപ്പോകേണ്ടതില്ല.
ദൃശ്യത്തിന്‍റെ എഴുപത്തഞ്ച് ശതമാനം കഥമാത്രമേ ഞാനും കേട്ടിട്ടുള്ളൂ. ക്ലൈമാക്‌സിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. അതിനകത്ത് ഒളിപ്പിച്ച് വച്ചിരിക്കുന്ന സസ്‌പെന്‍സ് എന്താണെന്ന് നിങ്ങളെപ്പോലെതന്നെ അറിയാനുള്ള ആകാംക്ഷയിലാണ് ഞാനും.
എത്രയോ സിനിമകള്‍ ഞാന്‍ കണ്ടിരിക്കുന്നു. അതില്‍ നിന്നൊക്കെ ദൃശ്യം വ്യത്യസ്തപ്പെടുന്നത് അതൊരു കറകളഞ്ഞ ത്രില്ലര്‍ ചിത്രം എന്ന നിലയിലാണ്. ത്രില്ലര്‍ മാത്രമല്ല, മികച്ച ഫാമിലിഡ്രാമ കൂടിയാണ്. ദൃശ്യംപോലെ അന്യഭാഷകളിലേയ്ക്ക് ഇത്രയധികം റീമേക്ക് ചെയ്യപ്പെട്ട മറ്റൊരു പ്രാദേശിക ചിത്രവും വേറെ ഉണ്ടാവില്ല. ഇതിനെല്ലാമപ്പുറം ഇതൊരു ജീത്തുജോസഫ് ചിത്രമാണ്. ലാലേട്ടന്‍ അഭിനയിക്കുന്ന സിനിമയാണ്. അങ്ങനെയും സവിശേഷതകള്‍ അനവധി ഉണ്ട്. അങ്ങനെയൊക്കെയുള്ള ഒരു സിനിമയുടെ ഭാഗമായി തീരാന്‍ കഴിഞ്ഞതിലുള്ള ത്രില്ലിലാണ് ഞാനിപ്പോഴും.
ത്രില്ലിലാണെന്ന് പറയുമ്പോഴും ചെറിയ പേടി ഇല്ലാതില്ല. കാരണം ദൃശ്യത്തിന്‍റെ ആദ്യഭാഗംപോലെതന്നെ രണ്ടാംഭാഗത്തേയും ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അവര്‍ക്ക് ആകാശത്തോളം പ്രതീക്ഷകളുണ്ട്. അതിനൊപ്പം ഉയരേണ്ടത് ഒരു ക്യാമറമാന്‍ എന്ന നിലയില്‍ എന്‍റെയും ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ പേടിച്ചുപേടിച്ചാണ് ഞാന്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്.
വളരെ സ്വാഭാവികമായ രീതിയില്‍ കഥ പറയണമെന്നാണ് ജീത്തുച്ചേട്ടന്‍ പറഞ്ഞിരിക്കുന്നത്. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് ഞാനും. അതില്‍ എങ്ങനെയൊക്കെ പുതുമ വരുത്താം എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആത്യന്തികമായി അതിനെക്കുറിച്ചൊക്കെ വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്.

ഇവരും താരനിരയില്‍

പ്രൊഡക്ഷന്‍ ടീം

ടീം കോസ്റ്റ്യൂം

error: Content is protected !!